തൃശൂർ: സർക്കാർ ആശുപത്രികളിലെ നഴ്സുമാരുടെ ശന്പളത്തിനൊപ്പം പ്രൈവറ്റ് ആശുപത്രികളും നൽകണമെന്ന ആവശ്യമുന്നയിച്ചുകൊണ്ട് യുഎൻഎയുടെ നേതൃത്വത്തിൽ നഴ്സുമാർ നടത്തുന്ന സമരം മനുഷ്യജീവനെതിരെയുള്ളതും രോഗികളെയും പൊതുജനത്തെയും കബളിപ്പിക്കുന്നതുമാണെന്ന് തൃശൂർ അതിരൂപത ജോണ്‍പോൾ പ്രോലൈഫ്സമിതി വിലയിരുത്തി.
കേരളത്തിൽ ഏറ്റവും ഉയർന്ന ശന്പളനിരക്ക് നൽകിക്കൊണ്ടിരിക്കുന്ന തൃശൂരിലെ ജൂബിലി മിഷൻ ആശുപത്രി, അമല ആശുപത്രി തുടങ്ങിയ ക്രൈസ്തവ ആശുപത്രികളുടെ മുന്നിൽമാത്രം പ്രധാനമായും നടത്തിവരുന്ന സമരം മറ്റു ഗൂഢലക്ഷ്യങ്ങൾ ഉള്ളതാണെന്നും സമിതി അഭിപ്രായപ്പെട്ടു. മാത്രമല്ല, ആശുപത്രിയുമായി ബന്ധപ്പെട്ടുനടത്തുന്ന സമരം അതിരൂപത ആസ്ഥാനത്തേക്ക് വലിച്ചിഴക്കുന്നതിലും ദുരൂഹതയുണ്ടെന്നു സമിതി വിലയിരുത്തി.
അതിരൂപത ആസ്ഥാനത്തേക്ക് ഇനിയും അത്തരത്തിൽ പ്രകടനങ്ങളും പ്രതിഷേധങ്ങളും ഉണ്ടാകുന്ന പക്ഷം പ്രോലൈഫ് സമിതിയുടെപ്രവർത്തകർ ശക്തമായി പ്രതിരോധിക്കുമെന്നും ഓർമപ്പെടുത്തി. ഫാമിലി അപ്പസ്തോലേറ്റ് സെന്ററിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് ് ജയിംസ് ആഴ്ചങ്ങാടൻ അധ്യക്ഷത വഹിച്ചു.
ഡയറക്ടർ ഫാ. ഫ്രാൻസിസ് ട്വിങ്കിൾ വാഴപ്പിള്ളി, സെക്രട്ടറി ശോഭ ജോണ്സണ്, ട്രഷറർ പ്രിൻസ് കരേക്കാട്ട്, ഇ. സി. ജോർജ് മാസ്റ്റർ, എം.എ. വർഗീസ്, രാജൻ ആന്റണി, ഷീബ ബാബു, ജോണ്‍ ജെയിംസ് തുടങ്ങിയവർ പ്രസംഗിച്ചു.